പർണ്ണശാല യിൽ നിസ്കരിക്കാൻ അവസരം ലഭിച്ചു

 mediaworldlive news Kozhikode 
ശിവഗിരി:

പർണ്ണശാല യിൽ നിന്ന് നമസ്കരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടന്ന് സർവകലാശാല മലയാളം മേധാവി സിദ്ദിഖ് 


ശിവഗിരി കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തിയ ഡോ.എം.എ.സിദ്ദിഖിന് നിസ്കരിക്കാന്‍ വേദിയായത് പ്രധാന പ്രാര്‍ത്ഥനാലയമായ പര്‍ണ്ണശാല.

എല്ലാദിവസവും പുലര്‍ച്ചെ 4.30ഓടെ ഇവിടെയാണ് ഹോമവും മറ്റ് വൈദിക ചടങ്ങുകളും നടക്കുന്നത്. ഗുരുദേവന്‍ രചിച്ച ഹോമമന്ത്റം ഉരുവിട്ടാണ് പൂജകളുടെ സമാരംഭം. ഹോമമന്ത്റത്തിന്റെ ശതാബ്ദിവര്‍ഷം കൂടിയാണിപ്പോള്‍.

കേരള സര്‍വകലാശാലാ മലയാളം വകുപ്പ് മേധാവിയാണ് സിദ്ദിഖ്. സര്‍വകലാശാലയിലെ അന്തര്‍ദേശീയ ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറായ സിദ്ദിഖ്, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി ഒരു ഇന്റര്‍വ്യുവിനെത്തിയതായിരുന്നു.

കൂടിക്കാഴ്ച നടക്കവേയാണ് നിസ്കാര സമയമായത്. അടുത്തുളള പള്ളിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ശിവഗിരിയില്‍ നിസ്കരിക്കാമെന്നായി സ്വാമി. സിദ്ദിഖിനെയും കൂട്ടി പര്‍ണ്ണശാലയിലെത്തിയ സ്വാമി പുല്‍പായ വിരിച്ചുകൊടുത്തു.

പര്‍ണ്ണശാലയില്‍ ഇരുന്ന് നിസ്കരിക്കാന്‍ അവസരം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാല്യംമുതലേ ശിവഗിരിമഠവുമായി ഏറെ അടുപ്പമുളളയാളാണ് സിദ്ദിഖ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ നടന്ന കലാസാഹിത്യമത്സരത്തില്‍ ഗുരുദേവകൃതി കാണാതെ ചൊല്ലി സമ്മാനം നേടിയിട്ടുണ്ട്.

100 വര്‍ഷങ്ങള്‍ക്കു മുമ്ബ് ശിവഗിരിയില്‍ നിത്യസന്ദര്‍ശകനായിരുന്ന അബ്ദുല്‍അസീസ് മൗലവിയെ ഏതാനുംദിവസം കാണാതായശേഷം നേരില്‍ കണ്ട സന്ദര്‍ഭത്തില്‍ ശിവഗിരിയില്‍ സ്ഥിരതാമസമാക്കണമെന്നും നിസ്കരിക്കുവാനുളള സൗകര്യം ശിവഗിരിയില്‍ ഒരുക്കിത്തരാമെന്നും ഗുരു അരുളിയ സംഭവം സിദ്ദിഖ് അനുസ്മരിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments