ബാലുശ്ശേരി:
01/06/23
ത്യാഗത്തിന്റെ പ്രവർത്തനം രണ്ടു ടീച്ചർ മാര് കിണറ്റിലിറങ്ങി കിണറ് വൃത്തിയാക്കി
സ്കൂള്‍ കിണറ്റിലെ ചളി നീക്കാൻ ആളെ കിട്ടാത്തത് കൊണ്ട്, ഷില്‍ജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലിറങ്ങി കിണറ് ശുചീകരിച്ചു മാതൃകയായി.
എരമംഗലം കുന്നക്കൊടി ഗവ.എല്‍.പി സ്കൂളിലെ അധ്യാപികമാരായ ഷില്‍ജയും ധന്യയുമാണ് തൊഴിലാളികളെ കാത്തുനില്‍ക്കാതെ സ്കൂളിലെ പത്ത് കോലോളം ആഴമുള്ള കിണറ്റിലിറങ്ങി ചളിയും മാലിന്യവും നീക്കി ശുചീകരിച്ചത്. ഇരുവരും കിണറ്റില്‍ നിന്നും ചളി നീക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
കഴിഞ്ഞ ദിവസം വരെ കിണറ്റില്‍ ഒരു മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. പ്രവേശനോത്സവത്തിനു മുന്നോടിയായി ഇന്നലെ സ്കൂള്‍ പരിസരം അലങ്കരിക്കാനെത്തിയ അധ്യാപികമാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് വെള്ളം പാടേ വറ്റിയ നിലയില്‍ കണ്ടത്.
ചളി നീക്കം ചെയ്താല്‍ വെള്ളം കിട്ടുമെന്ന അഭിപ്രായം ഉയര്‍ന്നതോടെ കിണറ്റിലിറങ്ങി ചെളി നീക്കാനുള്ള ആളെ തേടി ഏറെ ചുറ്റിയെങ്കിലും ഒരാളെയും കിട്ടിയില്ല. അവസാനം ടീച്ചര്‍മാര്‍ തന്നെ ധൈര്യപൂര്‍വം കിണറ്റിലിറങ്ങുകയായിരുന്നു. ഇരുമ്ബ് കോണി വെച്ച് കിണറ്റിലിറങ്ങിയ ധന്യ ടീച്ചറും ഷില്‍ജ ടീച്ചറും കിണറ്റിലെ മുഴുവൻ ചളിയും മാലിന്യവും പുറത്തെത്തിച്ച ശേഷമാണ് കരക്ക് കയറിയത്. വൈകീട്ടോടെ കിണറ്റില്‍ വെള്ളവും ഉയര്‍ന്നുവന്നു.
കിണറ്റില്‍ നിന്നും ചളി പുറത്തെത്തിക്കുന്നതില്‍ മറ്റ് അധ്യാപികമാരും സഹായിച്ചു. സ്കൂളില്‍ സ്റ്റാഫായി ഏറെയും വനിതകളാണ്. കിണര്‍ ശുചീകരിക്കാനിറങ്ങിയ ടീച്ചര്‍മാരെ സ്കൂളിലെത്തിയ നാട്ടുകാരും രക്ഷിതാക്കളും എ.ഇ.ഒയും പ്രശംസിച്ചു. സ്കൂളിലെ കമ്ബ്യൂട്ടര്‍ അധ്യാപികയായ ഷില്‍ജ പത്ത് വര്‍ഷത്തോളമായി താല്‍ക്കാലിക ജീവനക്കാരിയാണ്.
ബാലുശ്ശേരി ബ്ലോക്ക് റോഡിനടുത്ത് താമസിക്കുന്ന ഷില്‍ജയുടെ ഭര്‍ത്താവ് രാജേഷ് ഗള്‍ഫിലാണ്. രണ്ടു മക്കളുണ്ട്. ധന്യ സ്കൂളിലെ സ്ഥിരം അധ്യാപികയാണ്. ഭര്‍ത്താവ് ജോജിത് കരിയാത്തൻകാവില്‍ വ്യാപാരിയാണ്.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments