ഇന്ന് കോഴിക്കോട് എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ ജാഥയ്ക്ക് തുടക്കം


കോഴിക്കോട്:

കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയില്‍ നിന്നാണ്  രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്കുന്നത്. ആയഞ്ചേരി , വടകര, കൊയിലാണ്ടി സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അതേസമയം കൊച്ചിയില്‍ വിവാദ ഇടനിലക്കാരനൊപ്പം ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തത് ചര്‍ച്ചയും വിവാദവുമായി.

യാത്ര കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട്ടേക്കു കടന്നിട്ടും ഇ.പി.ജയരാജന്‍ ജാഥയില്‍ മുഖം കാട്ടാന്‍ തയാറായിട്ടില്ല. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലാണ് അദ്ദേഹം പങ്കെടുത്തത്.

കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുന്‍ എംപി കെ.വി.തോമസും ജയരാജനൊപ്പം ഉണ്ടായിരുന്നു. നന്ദകുമാറിന്റെ അമ്മയെ ജയരാജന്‍ ഷാള്‍ അണിയിച്ചു. ഏതാനും ദിവസം മുന്‍പ് അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനു വരാന്‍ കഴിയാഞ്ഞതിലുള്ള വിഷമം ഓര്‍മിപ്പിച്ചാണു ജയരാജന്‍ ഷാള്‍ അണിയിച്ചത്.

അതേസമയം, താന്‍ ക്ഷണിക്കപ്പെട്ട അതിഥി അല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രവര്‍ത്തകനായ എം.ബി.മുരളീധരന്‍ വിളിച്ചതനുസരിച്ചാണു ക്ഷേത്രത്തിലെത്തിയതെന്നും ഇ.പി.ജയരാജന്‍ പ്രതികരിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments